പഴുത്ത മാങ്ങകള്‍

528

നബീലിനെ ആദ്യം കണ്ടത് സലീമാണ്. “അലീ… നോക്കെടാ… അതാ നമ്മുടെ നബീല്‍.” നബീല്‍ നില്‍ക്കുന്ന ഭാഗത്തേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു.
“എന്താണാവൊ നബീലിന്‍റെ പരിപാടി” അലി സംശയം പറഞ്ഞു
രണ്ടു പേരും നബീലിന്‍റെ അരികിലേക്ക് നടന്നു. തന്‍റെ അടുത്തേക്ക് വരുന്ന അലിയേയും സലീമിനേയും നബീല്‍ ദൂരെ നിന്നു തന്നെ കണ്ടു.
“അസ്സലാമു അലൈക്കും” അലി ചെന്നപാടെ സലാം പറഞ്ഞു
“വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്എ, വിടേക്കാ രണ്ടു കുസൃതികളും കൂടെ?” നബീല്‍ ചോദിച്ചു
“അതവടെ നിക്കട്ടെ, എന്താ നബീലിന് ഇവടെയൊരു ചുറ്റിക്കളി?” ബഷീറാണത് പറഞ്ഞത്.
“ഹേയ്, പ്രത്യേകിച്ചൊന്നൂല്ലാ… നമ്മുടെ ബഷീറൂട്ടി ഇപ്പൊ ഇവിടെ വരാന്ന് പറഞ്ഞിരുന്നു. അവനെ കാത്ത് നില്‍ക്കാണ്.”
“എന്താണ് വിശേഷം? തിന്നാനുള്ള വല്ലതും കൊണ്ടുവരുന്നുണ്ടൊ?”
അലി ചോദിച്ചു. തീറ്റ എന്നത് അലിയുടെ മുഖ്യ വിഷയമാണ്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബഷീറും ലബീബും അവിടെയെത്തി. ലബീബിന്‍റെ കയ്യില്‍ ഒരു സഞ്ചിയുണ്ടായിരുന്നു.
“എന്താ ലബീബേ സഞ്ചിയില്‍? വീട്ടിലേക്കുള്ള സാധനങ്ങളാണൊ?” നബീല്‍ ചോദിച്ചു
അപ്പോഴേക്കും ലബീബിന്‍റെ കയ്യില്‍ നിന്നും അലി സഞ്ചി പിടിച്ചു വാങ്ങിയിരുന്നു. സഞ്ചിക്കുള്ളില്‍ പാതി പഴുത്ത കുറേ മാങ്ങകള്‍!
“ഹായ്, നബീലേ… കിട്ടിപ്പൊയെടാ… ഇതില് നിറയെ മാങ്ങകളാ..” അലി നിലവിളിച്ചു
അതിന്നിടയില്‍ സഞ്ചിയില്‍ കൈയ്യിട്ട് ഒരു മാങ്ങയെടുത്ത് തിന്നു തുടങ്ങിയിരുന്നൂ സലീം.
അലി നബീലിന് ഒരു മാങ്ങയെടുത്തു നല്‍കി. ലബീബിനും ഒന്നിരിക്കട്ടെ.. അലി അവനും ഒന്നെടുത്ത് കൊടുത്തു. ബഷീറിന്‍റെ കയ്യില്‍ പാതി തിന്ന മാങ്ങ ഉണ്ടായിരുന്നു.
നബീല്‍ മാങ്ങയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: “ലബീബ് ഇതെവിടുന്ന് സംഘടിപ്പിച്ചതാണ്. നിന്‍റെ വീട്ടില്‍ മാവില്ലല്ലൊ?”
“അവന്‍റെ അമ്മാവന്‍ കൊണ്ട് കൊടുത്തതാകും.” സലീം ഇടക്കു കയറി പറഞ്ഞു
“അല്ലെടൊ, ഞാനും ബഷീറും വരുന്ന വഴിക്ക് നമ്മുടെ രാമേട്ടന്‍റെ പറമ്പീന്ന് എറിഞ്ഞു വീഴ്ത്തിയതാ… എത്രയാന്നൊ…. നിറയെ മാങ്ങകളാ..” ലബീബ് അത് പറഞ്ഞതും തിന്നാന്‍ വായോട് അടുപ്പിച്ച മാങ്ങ പിന്‍വലിച്ചു കൊണ്ട് നബീല്‍ പറഞ്ഞു:
“രാമേട്ടന്‍റെ പറമ്പീന്ന് എറിഞ്ഞു വീഴ്ത്തിയതൊ? നിങ്ങള്‍ എറിയുന്നതും മാങ്ങയെടുക്കുന്നതും രാമേട്ടന്‍ കണ്ടിരുന്നൊ?”
“ഈ നബീല് പൊട്ടനാണല്ലൊ… രാമേട്ടന്‍റെ കണ്ണില് പെട്ടാല്‍ മാങ്ങയെറിഞ്ഞ് വീഴ്ത്താന്‍ പറ്റ്വോ മോനെ?”
“അപ്പോ, അയാളുടെ അനുമതിയില്ലാതെയാണ് നിങ്ങള്‍ അദ്ദേഹത്തിന്‍റെ പറമ്പീന്ന് മാങ്ങ പറിച്ചത് എന്നര്‍ത്ഥം.” നബീല്‍ ലബീബിനോടും ബഷീറിനോടുമായി ഗൗരവത്തില്‍ പറഞ്ഞു.
“അതിനെന്താ നബീലേ, എത്രയെത്ര കിളിയും അണ്ണാനുമൊക്കെയാ രാമേട്ടന്‍റെ അനുവാദമില്ലാതെ മാങ്ങകള്‍ തിന്നു തീര്‍ക്കുന്നത്… അല്ലെടാ സലീമെ? തമാശയായി ബഷീറാണത് പറഞ്ഞത്.
നബീല്‍ പറഞ്ഞു: “ബഷീറേ, നമ്മള്‍ കിളികളെപ്പോലെയും അണ്ണാനെപ്പോലെയുമൊന്നുമല്ല. വിവേകമുള്ള മനുഷ്യരാണ്. രാമേട്ടന്‍റെ അനുവാദമില്ലാതെ അയാളുടെ പറമ്പില്‍ നിന്ന് മാങ്ങ പറിച്ചത് മോഷണം തന്നെയാണ്.”
അലിയും സലീമും ലബീബും ബഷീറും സ്തബ്ധരായി നിന്നുപോയി. നബീലൊഴിച്ച് ബാക്കി മൂന്നുപേരും ഇതിനകം മാങ്ങകള്‍ പകുതിയോളവും തിന്നു കഴിഞ്ഞിരുന്നു!
ലബീബും ബഷീറും ചെയ്തത് തെറ്റാണ്. അറിയാതെ ആണെങ്കിലും അലിയും സലീമും അവരുടെ തെറ്റില് പങ്കുകാരായിത്തീര്‍ന്നു. നബീല്‍ തുടര്‍ന്നു.
“യാതൊന്നും അവരുടെ അനുവാദമില്ലാതെ കൈവശപ്പെടുത്താന്‍ പാടില്ല എന്ന് നിങ്ങള്‍ക്ക് അറിയില്ലെ?”
“ഞന്‍ നിങ്ങള്‍ക്ക് ഒരു സംഭവം പറഞ്ഞു തരാം. മദീനയില്‍ നടന്നതാണ്. ഒരിക്കല്‍ നമ്മുടെ പ്രവാചകന്‍(സ്വ) പേരമകനായ ഹുസൈന്‍(റ)നൊടൊപ്പം മദീനയിലെ ഈത്തപ്പഴച്ചന്തയിലൂടെ നടക്കുകയായിരുന്നു. അന്ന് ഹുസൈന്‍(റ) നന്നെ ചെറിയ കുട്ടിയായിരുന്നു. അങ്ങനെ നബി(സ്വ) ഒരു ഈത്തപ്പഴക്കടയുടെ മുന്നില്‍ ചെന്നുനിന്നു. വില്‍പ്പനക്കാരനോട് എന്തൊക്കെയൊ കുശലം പറഞ്ഞു കൊണ്ടിരുന്നു. ഇതിന്നിടയില്‍ കുട്ടിയായ ഹുസൈന്‍(റ) ഒരു ഈത്തപ്പഴമെടുക്കുന്നതും വായിലേക്കിടന്നതും നബി(സ്വ) കണ്ടു. അദ്ദേഹം ഉടനെത്തന്നെ കുട്ടിയുടെ വായില്‍ നിന്നും ഈത്തപ്പഴം പുറത്തേക്കെടുത്തു. എന്നിട്ട്, ആരുടെ സാധനവും അയാളുടെ അനുമതിയില്ലാതെ എടുത്ത് തിന്നരുത് എന്ന് തന്‍റെ പേരമകനെ ശാസിക്കുകയും ഉപദേശിക്കുയും ചെയ്തു.
നോക്കൂ കൂട്ടുകാരെ, ചെറിയ കുട്ടിയല്ലെ എന്ന് കരുതി, നബി(സ്വ)ക്ക് തന്‍റെ പേരമകനെ ശാസിക്കാതെ വിടാമായിരുന്നു. പക്ഷെ, നബി(സ്വ) കുട്ടിയെ ഉപദേശിച്ചു.”
“ഇനി നമുക്ക് എന്ത് ചെയ്യാനാകും നബീലേ?” അലിയാണത് ചോദിച്ചത്
“അതെ.. എന്തു ചെയ്യാന്‍ പറ്റും?” ലബീബൂം കൂടെ ചോദിച്ചു
നബീല്‍ പറഞ്ഞു: “നമുക്ക് ഇപ്പോള്‍ തന്നെ രാമേട്ടന്‍റെ വീട്ടിലേക്ക് ചെല്ലണം. നടന്ന കാര്യങ്ങള്‍ അയാളോട് പറയണം. മാപ്പു ചോദിക്കണം.”
“അതിന്… നമ്മള്‍… മാങ്ങ പറിച്ചതറിഞ്ഞാല്‍… രാമേട്ടന്‍…” ബഷീര്‍ തന്‍റെ പേടി പ്രകടിപ്പിച്ചു.
“ഒന്നും പേടിക്കേണ്ടതില്ല… നിങ്ങള്‍ക്ക് ഒരു അബദ്ധം പറ്റി. അത് അയാളോട് പറഞ്ഞ് നമ്മള്‍ ക്ഷമ ചോദിക്കുന്നു. അത്ര തന്നെ.. വരൂ നമുക്കു പോകാം.” നബീല്‍ ഇതും പറഞ്ഞ് മുന്നോട്ടു നടന്നു.
അലിയും സലീമും ലബീബും ബഷീറും നബീലിന്‍റെ പിന്നാലെ തലതാഴ്ത്തി ചെന്നു.
രാമേട്ടന്‍റെ പടികടന്നു ചെല്ലുമ്പോള്‍ പത്രവും വായിച്ചു കൊണ്ട് അദ്ദേഹം വാതില്‍ക്കല്‍ത്തന്നെ ഇരിക്കുന്നുണ്ട്. അഞ്ചു പേരും അദ്ദേഹത്തിനടുത്തേക്ക് ചെന്നു.
“രാമേട്ടാ…” നബീലാണ് വിളിച്ചത്
രാമേട്ടന്‍ തലയുയര്‍ത്തി നോക്കി. “ഹാ, ഇതാരൊക്കെയാണ് ഇവിടെ.? മക്കള്‍ വരീന്‍… എന്താ കാര്യം…” രാമേട്ടന്‍ അവരെ സ്നേഹത്തോടെ അരികിലേക്ക് വിളിച്ചു.
നബീല്‍ തുടങ്ങി വെച്ചു: “രാമേട്ടാ…. ഒരു കാര്യം പറയാനും നിങ്ങളോട് ക്ഷമ ചോദിക്കാനുമാണ് ഞങ്ങള് വന്നത്..”
രാമേട്ടന്‍ അത്ഭുതത്തോടെ അവരെ നോക്കി. “ക്ഷമ ചോദിക്ക്യേ… അതിന് മക്കളെന്താ ചെയ്തേ…”
നബീല്‍ നടന്ന കാര്യങ്ങളെല്ലാം രാമേട്ടനോട് പറഞ്ഞു. “… രാമേട്ടന്‍ ഈ രണ്ടു പേരോടും ക്ഷമിക്കണം. ഇനി ഇവരാരും അങ്ങനെ ചെയ്യില്ല.”
അത്ഭുതമായിരുന്നു രാമേട്ടന്. അയാള്‍ക്ക് സന്തോഷമടക്കാന്‍ സാധിച്ചില്ല. ഇങ്ങനെയുമുണ്ടൊ കുട്ടികള്‍? തന്‍റെ തോട്ടത്തില്‍ നിന്ന് താനറിയാതെ മാങ്ങ പറിച്ച്ത് തെറ്റാണെന്ന തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കാന്‍ വരുന്ന ആ കുട്ടികളോട് രാമേട്ടന് വല്ലാത്ത സ്നേഹം തോന്നി.
“സാരല്ല മക്കളേ, നിങ്ങള് അറിയാതെ ചെയ്തതല്ലെ… ഇവിടെ വന്ന് എന്നോട് മാപ്പ് ചോദിക്കാന്‍ മക്കള് മനസ്സ് കാണിച്ചൂലൊ… നല്ല കുട്ടികളാ നിങ്ങള്.. രാമേട്ടന്‍ മക്കളോട് ക്ഷമിച്ചിര്ക്ക്ണൂട്ടൊ.”
ലബീബിനും ബഷീറിനും സമാധാനമായി.
“നന്ദി രാമേട്ടാ… ഇനി ഞങ്ങളിങ്ങനെ ചെയ്യൂലാ…” അവര്‍ രണ്ടു പേരും വിനയത്തോടെ പറഞ്ഞു
“എന്നാല്‍ ഞങ്ങള്‍ പോട്ടെ രാമേട്ടാ.” നബീല്‍ യാത്ര പറഞ്ഞു
“മക്കള് നിക്കിന്‍… രാമേട്ടന്‍ ഇതാ വരുന്നു.” അയാള്‍ അകത്തേക്ക് പോയി ഉടന്‍ തിരിച്ചു വന്നു.
അദ്ദേഹത്തിന്‍റെ കയ്യില്‍ നിറയെ നല്ല പഴുത്ത് മഞ്ഞനിറത്തിലുള്ള വലിയ മൂവാണ്ടന്‍ മാങ്ങകളുണ്ടായിരുന്നു.
അത് കണ്ടപ്പോള്‍ അലിയുടെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. “സലീമെ നോക്കെടാ….” അവന്‍ സലീമിനെ തോണ്ടിക്കൊണ്ട് പരിസരം മറന്ന് പറഞ്ഞു.
അത് കേട്ട് നബീല്‍ ചിരിച്ചു. ലബീബും ബഷീറും സലീമും ചിരിച്ചു… രാമേട്ടനും അവരുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.
“മക്കളിത് കഴിച്ചോളിന്‍… നല്ല രുചിയുള്ള മാങ്ങകളാ… ഇനിയും വേണമെന്ന് തോന്നുമ്പോ വരാന്‍ മടിക്കരുത്.. രാമേട്ടന്‍ കാത്തിരിക്കും..”
രാമേട്ടന്‍ ഓരോരുത്തര്‍ക്കും മാങ്ങകള്‍ നല്‍കി.
അവര്‍ മാങ്ങകള്‍ വാങ്ങി, രാമേട്ടന് നന്ദി പറഞ്ഞ് സന്തോഷത്തോടെ അവര്‍ അഞ്ചു പേരും അവിടെ നിന്നും ഇറങ്ങി
“നബീല്‍… നീയെപ്പോഴും ഞങ്ങളുടെ കണ്ണുകള്‍ തുറപ്പിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.” സലീമാണത് പറഞ്ഞത്
“നിങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ.” നബീല്‍ മറുപടി പറഞ്ഞു