ഞാന്‍ ആത്മസംതൃപ്തനാണ്; തീര്‍ച്ചയായും

1613

ഓരോ ദിവസവും നാം അധ്വാനത്തിലാണ്
ഓരോ ദിവസവും നാം പ്രതീക്ഷയിലാണ്
ദിനേന, എന്തൊക്കെയൊ നമുക്ക് കിട്ടുന്നുണ്ട്
ഏതൊക്കെയൊ വിധത്തില്‍ പലതും നാം നേടുന്നുണ്ട്.
എന്നാല്‍ മാനസിക നിലപാടില്‍ നാം രണ്ടു തട്ടിലാണുള്ളത്.
കൈവരുന്ന ഉപജീവനത്തില്‍, അതെത്രയാവട്ടെ പലരും സംതൃപ്തരാണ് എങ്കിലും,
കുന്നുകൂടിയ വിഭവം നേടിയിട്ടും മിക്കവരും ആവലാതിയിലും നിരാശയിലുമാണ് കഴിയുന്നത്.

ഒരു പ്രവാചക വചനമുണ്ട്. വിശ്വാസികള്‍ക്ക് പ്രവാചകോപദേങ്ങള്‍ ജീവിതോര്‍ജ്ജമാണ്. അതിപ്രകാരമാണ്:
വീട്ടില്‍ നിര്‍ഭയനായി,
ശരീരത്തില്‍ ആരോഗ്യവാനായി,
ഒരു ദിവസത്തേക്കാവശ്യമായ ഭക്ഷണമുള്ളവനായി പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്നവന്‍ ദുനിയാവു മുഴുവനും നേടിയവനെപ്പോലെയാണ്. (തിര്‍മിദി)

ഒരു നൂറ്റാണ്ടിനുമപ്പുറത്തേക്കാവശ്യമായ ഭക്ഷണവിഭവങ്ങള്‍ കൈവശമുണ്ടായിട്ടും ദുനിയാവില്‍ നിന്ന് ഒന്നും കിട്ടിയിട്ടില്ലെന്ന് ആവലാതി പറഞ്ഞ് കരയുന്നവര്‍, ഈ പ്രവാചക വചനം കേട്ടാണ് സത്യത്തില്‍ കരയേണ്ടത്!
ഒരു ദിവസം ഭക്ഷിക്കാനാവശ്യമായ വിഭവമുള്ളവന്‍ ദുനിയാവു മുഴുവന്‍ നേടിയവനെപ്പോലെയാണത്രെ!

സമ്പത്തെന്നാല്‍ ധനമല്ല, ഹൃദയത്തിന്‍റെ ധന്യതയാണെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നമുക്ക് ലഭ്യമായവയില്‍, അവയെത്രയാണെങ്കിലും, മന:സ്സംതൃപ്തിയനുഭവപ്പെടുന്നുവെങ്കില്‍ നമ്മേക്കാള്‍ സമ്പന്നന്‍ വേറെയില്ല!

ഇമാം ശാഫിഈ(റ)യുടെ കാവ്യശകലങ്ങള്‍ ഇങ്ങനെ:
ആത്മസംതൃപ്തിയാണെന്‍റ സമ്പന്നത
അതിന്‍റെ കോന്തല മുറുകെപ്പിടിച്ചാണ് എന്‍റെ ജീവിതം
ഒരാളുടെ വാതിലിന്‍റെ മുന്നിലും ഞാന്‍ ചെന്നു മുട്ടാറില്ല
ഒരാളുടെ ആശ്രയത്തിനുമായി ഞാന്‍ വിടാതെ ചെല്ലാറില്ല
ധനമില്ലാത്ത സമ്പന്നനാണു ഞാന്‍
ആളുകള്‍ക്കിടയില്‍ രാജാവിനെപ്പോലെയാണെന്‍റെ നടത്തം!

ഒരു പ്രവാചക വചനം വായിച്ചു നോക്കുക:
അബ്ദുല്ലാഹിബ്ന് അംറ് ബ്നുല്‍ ആസ്വ്(റ) നിവേദനം. അല്ലാഹുവിന്‍റ റസൂല്‍(സ്വ) അരുളി:
മുസ്ലിമായവന്‍ വിജയിച്ചു,
അവന്ന് ആവശ്യത്തിനുള്ള വിഭവം നല്‍കപ്പെട്ടിരിക്കുന്നു,
താന്‍ നല്‍കിയതില്‍ അല്ലാഹു അവന്ന് ആത്മസംതൃപ്തി നല്‍കുകയും ചെയ്തിരിക്കുന്നു. (മുസ്ലിം)

ആത്മസംതൃപ്തിയില്ലെങ്കില്‍ ഉഹദ് മലയോളം കനകം കയ്യിലുണ്ടെങ്കിലും നാം ദരിദ്രരരാണ്!

മഹാനായ പ്രവാചകന്‍(സ്വ)യുടെ ഒരു പ്രാര്‍ത്ഥനയുണ്ട്.
അല്ലാഹുവേ, നീ എനിക്ക് നല്‍കിയ ഉപജീവനങ്ങളില്‍ എന്നെ നീ സംതൃപ്തനാക്കണേ, അവയില്‍ നീയെനിക്ക് അഭിവൃദ്ധി ഏകണേ, എന്നില്‍ നിന്ന് മറഞ്ഞ അല്ലെങ്കില്‍ നഷ്ടപ്പെട്ട എല്ലാറ്റിലും എനിക്കു നീ ഉത്തമമായത് പരിഹാരമായി നല്‍കണേ. (ഹാകിം)

സൈനുല്‍ ആബിദീന്‍(റ) അര്‍ത്ഥവത്തായ അല്പം കവിതാ വരികള്‍ വായിക്കുക:
ദുനിയാവും അതിന്‍റെ വശ്യമായ ചാരുതയും നിന്നെ വഞ്ചിക്കാതിരിക്കട്ട
നാട്ടിലും നാട്ടുകാരിലും അത് ചെയ്ത്കൂട്ടുന്ന വിക്രിയകളെന്തൊക്കെയാണെന്ന് നോക്കി ജീവിക്കുക
ദുനിയാവിനെ എല്ലാ നിലക്കും ശേഖരിച്ചു കൂട്ടിയവനെ നീ നോക്കിയിട്ടുണ്ടൊ?
കഫന്‍ തുണിയും അതിനെ വരിഞ്ഞ ചരടുകളും മാത്രമായല്ലാതെ അവന്‍ ദുനിയാവില്‍ നിന്ന് യാത്രപറഞ്ഞിട്ടില്ല!
ദുനിയാവില്‍ നിന്ന് നേടാനയവില്‍ നീ ആത്മസംതൃപ്തനാകുക
വെറും ആരോഗ്യം മാത്രമേ നിനക്ക് നേടാനായിട്ടുള്ളൂ എങ്കില്‍ പോലും!

ആഗ്രഹങ്ങളുണ്ടാകണം.
അത്യാഗ്രഹങ്ങളുണ്ടാകരുത്,
അത്യാഗ്രഹം നിരാശയിലേക്കും, നിരാശ ദൈവാനുഗ്രഹങ്ങളുടെ നിന്ദയിലേക്കും നമ്മെ നയിക്കും. നമ്മുടെ ചുറ്റുവട്ടത്തേക്കും ആളുകളുടെ ജീവിതാവസ്ഥകളിലേക്കും നോക്കുകയും വിലയിരുത്തുകയും ആകാം. പക്ഷെ, അല്ലാഹുവില്‍ നിന്ന് എനിക്കും എത്രയോ ഗുണങ്ങള്‍ കിട്ടിയിട്ടുണ്ട് എന്ന് ആശ്വസിക്കാന്‍ വേണ്ടിയാകണം ആ വിലയിരുത്തല്‍.

പ്രവാചകന്‍(സ്വ)യുടെ ഹൃദ്യമായ ഒരു സാരോപദേശമുണ്ട്.
അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: നിങ്ങള്‍, നിങ്ങളേക്കാള്‍ താഴ്ന്നവരിലേക്ക് നോക്കുക. നിങ്ങള്‍ക്കു മുകളിലുള്ളവരിലേക്ക് നോക്കരുത്, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ നിസ്സാരമായിക്കാണാതിരിക്കാന്‍ നിങ്ങള്‍ക്കത് ഉപകരിക്കും. (ബുഖാരി, മുസ്ലിം)
ഹൃദയം ഖനിയാണ്!

അതിലെ ഖനിജം സംതൃപ്തിയാണ്!
അതുള്ളവന്‍ ധന്യനാണ്!
അത് നല്‍കുന്നവനാകട്ടെ അല്ലാഹുവാണ്!
വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. (ത്വലാഖ്: 3)

ആകയാല്‍, നമുക്കോരോരുത്തര്‍ക്കും നിസ്സംശയം പറയാം:
ഞാന്‍ എന്‍റെ ദൈനംദിന ഉപജീവനങ്ങളില്‍ മന:സംതൃപ്തനാണ്.
ഒപ്പം, പ്രവാചക തിരുമേനി(സ്വ)യുടെ പ്രാര്‍ത്ഥനയും പതിവാക്കാം!

اللَّهُمَ قَنِّعْنِي بِمَا رَزَقْتَنِي، وَبَارِكْ لي فِيهِ، وَاخْلُفْ عَلَيَّ كُلَّ غَائِبَةٍ لِي بِخَيْرٍ

അല്ലാഹുവേ, നീ എനിക്ക് നല്‍കിയ ഉപജീവനങ്ങളില്‍ എന്നെ നീ സംതൃപ്തനാക്കണേ, അവയില്‍ നീയെനിക്ക് അഭിവൃദ്ധി ഏകണേ, എന്നില്‍ നിന്ന് മറഞ്ഞ അല്ലെങ്കില്‍ നഷ്ടപ്പെട്ട എല്ലാറ്റിലും എനിക്കു നീ ഉത്തമമായത് പരിഹാരമായി നല്‍കണേ.