ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 12

1422

12 – മോനേ,,, വേണ്ടെടാ,,,

മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. “പ്രവാചകന്‍(സ്വ) അരുളി:
മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി, മുസ്ലിം)
അതെ, പിതാക്കളുമായുള്ള ബന്ധവിച്ഛേദവും പാടില്ലാത്തതു തന്നെ.
പക്ഷെ, മാതാക്കളേയാണ് പ്രവാചകന്‍(സ്വ) ഇവിടെ പേരെടുത്തു പറഞ്ഞത്, അത്:
ഉമ്മമാരെ ആദരിക്കുന്നത് ഉപ്പമാര്‍ക്കുള്ള ആദരവു തന്നെ എന്നതു കൊണ്ടാകാം,
ഉമ്മമാര്‍ ദുര്‍ബലകളാണ്, മക്കള്‍ ഉപ്പയോട് കയര്‍ക്കുതിനേക്കാള്‍ കൂടുതല്‍ സാധ്യത അവര്‍ ഉമ്മമാരോട് കയര്‍ക്കുന്നതിനാലാണ് എന്നതു കൊണ്ടുമാകാം,
സ്നേഹവാത്സല്യ പ്രകടനങ്ങളില്‍ സ്വന്തം മക്കളോട് അധികം ചേർന്നു നില്‍ന്നക്കുത് ഉമ്മമാരാണ് എന്നതിനാലുമാകാം.
ആകയാല്‍ ഉമ്മമാരെ ആട്ടരുത്, അകറ്റരുത്. നിഷിദ്ധമാണത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന മഹാ പാതകമാണത്.
റോഡുവക്കുകളില്‍ അലഞ്ഞു തിരിയുന്ന,
പീടികക്കോലായകളില്‍ അന്തിയുറങ്ങുന്ന,
ആട്ടിന്‍ കൂട്ടിലും, ഇരുട്ടു മുറികളിലും ജീവിതം കഴിക്കുന്ന,
എല്ലും തോലുമായി മരണത്തെ മുഖാമുഖം നോക്കി പുഞ്ചിരിക്കുന്ന എത്രയെത്ര ഉമ്മമാരാണ് നമുക്ക് ചുറ്റും!
അവരിലധികവും ഏറ്റാനും പോറ്റാനും ശേഷിയുള്ള മക്കളുള്ളവര്‍!
ഈ ഉമ്മമാര്‍ ഒരു സംഭവമാണ്: സനാഥരായിരുന്നിട്ടും അനാഥത്വത്തിന്‍റെ കൈപുനീര്‍ മൊത്തുന്ന അവര്‍, എന്നിട്ടും തങ്ങളുടെ മക്കള്‍ക്കെതിരെ ആകാശത്തേക്ക് കൈകകളുയര്‍ത്തി പ്രാര്‍ഥിക്കുില്ലല്ലൊ!
ആ ഹൃദയത്തിനെന്തുമാത്രം വിശാലതയാണ്, ആ ഹൃദയത്തിലെന്തുമാത്രം സ്നേഹമാണ്!
സത്യം! അതു തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത എല്ലാ ആണിനും പെണ്ണിനും നാശം!
ഒരു കവിതയുണ്ട്; സാരമിതാണ്.
ആ മകനോടൊരിക്കല്‍ ചിലര്‍ പറഞ്ഞു: “നിന്‍റെ ഉമ്മയുടെ നെഞ്ചു പിളർന്ന് ഹൃദയം കൊണ്ടു വരാമെങ്കില്‍ നിനക്ക് ഞങ്ങള്‍ കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കാം.”
പൊട്ടന്‍; അവനോടി. മകന്‍റെ വരവു കണ്ട് പുഞ്ചിരിയോടെ എതിരേറ്റ മാതാവിന്‍റെ നെഞ്ചിലേക്ക് ആ മഹാപാതകി കഠാര കുത്തിയിറക്കി, ഹൃദയം തുരന്നെടുത്തു!
രക്തമിറ്റുന്ന ഹൃദയവുമായി തിരിഞ്ഞോടവേ, അവന്‍ കാലുതെന്നി നിലത്തു വീണു പോയി.
കയ്യിലിരു മാതൃഹൃദയത്തിന് നൊന്തു കാണണം; അത് ചോദിച്ചൂ: മോനേ വല്ലതും പറ്റിയോടാ നിനക്ക്?
ഒരു നിമിഷം! അപ്പോഴാണ് അയാള്‍ തന്‍റെ ബോധതലത്തിലേക്ക് തിരിച്ചു വന്നത്: എന്ത്? ഞാനെന്‍റെ പൊന്നുമ്മയെ കൊന്നുവെന്നൊ? ആ നെഞ്ചകം പിളർന്ന് ഹൃദയം കവർന്നുവെന്നൊ?
നാശം. എനിക്ക് നാശം. ദുനിയാവില്‍ വേറെയാരുണ്ട് എന്നെപ്പോലൊരു പാതകി?
ഉമ്മാ, ഈ പാതകിക്ക് മാപ്പു തരാന്‍ നിങ്ങള്‍ക്കാകില്ലെന്നറിയാം; ശിക്ഷിച്ചാലും.
അയാളുടെ കണ്ണുകളില്‍ നിന്നിറ്റി വീണ അശ്രുകണങ്ങള്‍ തന്‍റെ കൈകളിലിരിക്കു മാതൃഹൃദയത്തെ കഴുകിയൊഴുകി.
അയാള്‍ തന്‍റെ അരയില്‍ തിരുകിയ കഠാരയൂരി; ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് അയാള്‍ കരുതിക്കാണണം.
തന്‍റെ നെഞ്ചു നോക്കി അയാള്‍ കഠാരയോങ്ങിയതും ആ ഉമ്മഹൃദയം ആര്‍ത്തു വിളിച്ചു:
മോനേ,,, വേണ്ടെടാ,,, ഒരിക്കല്‍ കൂടി ഈ ഉമ്മാന്‍റെ ഹൃദയത്തില്‍ നീ കത്തിയാഴ്ത്താതെടാ.
മകന്‍റെ കാലിലൊരു മുള്ളു കൊള്ളുന്നതു പോലും സഹിക്കാനാകാത്ത മാതൃഹൃദയത്തിന് അവന്‍റെ നെഞ്ചിലേക്കിറങ്ങു കഠാരയുടെ വേദന സഹിക്കാനാകുമൊ? ഇല്ല.
മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. “പ്രവാചകന്‍(സ്വ) അരുളി:
മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരുന്നു.” (ബുഖാരി, മുസ്ലിം)

Source: www.nermozhi.com