നൂഹ് നബി (അ)

4521

ദീർഘകാലം ഇസ്ലാമിക പ്രബോധനം നിർവഹിച്ച പ്രവാചകനാണ്നൂഹ് നബി (അ). മരണപ്പെട്ട മഹാത്മാക്കളുടെ സ്മരണക്കായി ആദ്യം അവരുടെ പ്രതിമകൾ ഉണ്ടാക്കുകയും, പിന്നീട് അവയെ ആരാധിച്ചു വരുകയും അങ്ങനെ വിഗ്രഹാരാധന ലോകത്ത് നടപ്പാക്കുകയും ചെയ്ത ലോകത്തെ ഒന്നാമത്തെ സമുദായം നൂഹിന്റെ ജനതയായിരുന്നു. ഈ
സമുദായത്തിലേക്ക് അവരെ നേർവഴിക്ക് നയിക്കുവാനായി നൂഹ് നബി നിയോഗിക്കപ്പെട്ടു.

നിരന്തരമായ ഉപദേശം

“നുഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാൽ ആയിരം വർഷം തന്നെ അദ്ദേഹം
അവർക്കിടയിൽ കഴിച്ചുകൂട്ടി. അങ്ങിനെ അവർ അക്രമികളായിരിക്കെ
പ്രളയം അവരെ പിടികൂടി” (അൻകബൂത് 14)

‘നൂഹ്’ എന്ന പേരിൽ ഒരദ്ധ്യായം തന്നെ ഖുർആനിലുണ്ട്,പ്രസ്തുത അദ്ധ്യായം തുടക്കം മുതൽ ഒടുക്കം വരെ നൂഹിന്റെ ചരിത്രം
വിവരിക്കുന്നു. നൂഹിന്റെ സമുദായം അധിവസിച്ചിരുന്നത് ഇന്നത്തെ ഇറാ
ഖിലെ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതീരത്തായിരുന്നു. പ്രസ്തുത സമുദായം ദൈവാസ്തിക്യത്തെ നിഷേധിക്കുന്നവരായിരുന്നില്ല. എന്നാൽ അല്ലാഹു അല്ലാത്ത ചിലരെക്കുടി ആരാധനക്കർഹരായും ദിവ്യത്വത്തിൽ പങ്കാളികളായും കൽപ്പിക്കുക വഴി കടുത്ത ശിർക്കിൽ അകപ്പെട്ടവയായിരുന്നു. ഗതകാല സമൂഹത്തിൽ ജീവിച്ചിരുന്ന വദ്, സുവാഅ്, യഗൂഥ്,നസ്ർ തുടങ്ങിയ സജ്ജനങ്ങളുടെ പേരിൽ നിർമിക്കപ്പെട്ട വിഗ്രഹങ്ങളെ
ആ ജനത ആരാധിച്ചുപോന്നു. ഇതിനെതിരെ നൂഹ് അവരെ നിരന്തരം ഉപദേശിച്ചു. ദൈവികശിക്ഷ വന്നുപതിക്കുന്നതിനെ സംബന്ധിച്ച്താക്കീത് ചെയ്തു.

“നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു തീർച്ചയായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ ഒരു താക്കീത്കാരനാണ്. എന്തെന്നാൽ അല്ലാഹുവിനല്ലാതെ മറ്റാർക്കും നിങ്ങൾ ഇബാദത്ത് ചെയ്യാതിരിക്കുവീൻ. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അവിശ്വസിച്ചവരായ പ്രമാണിമാർ പറഞ്ഞു: ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനായിട്ട് മാത്രമേ നിന്നെ ഞങ്ങൾ കാണുന്നുള്ളു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നിസ്സാരമായുള്ളവർ പ്രഥമ വീക്ഷണത്തിൽ (ശരിയായി ചിന്തിക്കാതെ)
നിന്നെ പിന്തുടർന്നതായിട്ട് മാത്രമാണ് ഞങ്ങൾ കാണുന്നത്. നിങ്ങൾക്ക്ഞങ്ങളെക്കാൾ യാതൊരു ശ്രേഷ്ടതയും ഞങ്ങൾ കാണുന്നില്ല. പ്രത്യുത, നിങ്ങൾ വ്യാജവാദിയാണെന്ന് ഞങ്ങൾ കരുതുന്നു” (ഹൂദ്: 25-27).

നൂഹ് പറഞ്ഞു: “ എന്റെ ജനങ്ങളേ, തീർച്ചയായും ഞാൻ നിങ്ങൾക്ക്
വ്യക്തമായ താക്കീത്കാരനാണ്. നിങ്ങൾ അല്ലാഹുവിന് ഇബാദത്ത്
ചെയ്യുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ, എങ്കിൽ അവൻ നിങ്ങൾക്ക് പാപങ്ങൾ പൊറുത്തുതരികയും നിർണ്ണയിക്കപ്പെട്ട ഒരു അവധിവരെ നിങ്ങളെ നീട്ടിയിടുകയും ചെയുന്നതാണ്. തീർച്ചയായും അല്ലാഹുവിന്റെ അവധിവന്നാൽ അത് നീട്ടിക്കൊടുക്കപ്പെടുകയില്ല; നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ.എന്റെ രക്ഷിതാവേ, എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു. എന്റെ വിളി അവരുടെ ഓടിപ്പോക്ക് വർദ്ധിപ്പിക്കുക മാത്രമേ ചെയ്ത
ള്ളൂ. നീ അവർക്ക് പൊറുത്ത് കൊടുക്കുവാൻ വേണ്ടി ഞാൻ അവര
വിളിച്ചപ്പോഴൊക്കെയും അവർ അവരുടെ വിരലുകൾ കാതുകളിൽ
വെക്കുകയും, അവരുടെ വസ്ത്രങ്ങൾ മൂടിപ്പുതക്കുകയും, അവർ ശഠിച്ച്
നിൽക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്
(നൂഹ്: 2-7).

നിരന്തരമായി ഉപദേശിച്ചിട്ടും ജനങ്ങളിൽ ബഹുഭൂരിഭാഗവും പിന്തി
രിഞ്ഞു നിൽക്കുകതന്നെ ചെയ്തു. വിശേഷിച്ചും സമൂഹത്തിലെ പ്രമാണിമാരാണ് ശക്തമായി എതിർത്തത്. അദ്ദേഹത്തിന്റെ ഭാര്യയും മകനും പോലും വിശ്വസിക്കാൻ തയ്യാറായില്ല. ദൈവികശിക്ഷയെപ്പറ്റി മുന്നറി
യിപ്പ് നൽകിയപ്പോൾ “എന്നാൽ അതിങ്ങ് കൊണ്ടുവാ’ എന്ന് പോലും
പറയാൻ തുടങ്ങി.

“അവർ പറഞ്ഞു: നൂഹ്, നീ ഞങ്ങളോട് തർക്കിച്ചു, വളരെയേറെ
തർക്കിച്ചു. ഇനി ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ ഒന്നിങ്ങ് കൊണ്ടുവാ- നീ സത്യം പറയുന്നവനാണെങ്കിൽ. നൂഹ്പറഞ്ഞു: അത് അല്ലാഹു തന്നെ കൊണ്ടുവരും- അവൻ ഇഛിച്ചാൽ അത് തടയാൻ നിങ്ങൾക്ക് കഴിയില്ല. ഇനി ഞാൻ നിങ്ങൾക്ക് വല്ല
നൻമയും ചെയ്യാൻ ആഗ്രഹിച്ചാൽ തന്നെ അല്ലാഹു നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ എന്റെ ആ ആഗ്രഹം നിങ്ങൾക്കൊരു ഗുണവും ചെയ്യില്ല. അവനാകുന്നു നിങ്ങളുടെ റബ്ബ്. അവങ്കലേക്ക് തന്നെയാണ് നിങ്ങൾ തിരിച്ചു ചെല്ലേണ്ടത് (ഹൂദ് 32-34)

ഉപദേശങ്ങളൊക്കെയും വിഫലമായി. അവസാനം ആ ശിക്ഷ ഒന്നിങ്ങ് കൊണ്ടുവാ എന്ന് വെല്ലുവിളിക്കാനും പരിഹാസം അധികരിപ്പിക്കാനും തുടങ്ങി. ഒടുവിൽ, അല്ലാഹു അവന്റെ തിരുമാനം നടപ്പാക്കുക തന്നെ ചെയ്തു.

കപ്പൽ നിർമാണം

“നൂഹിന് ദിവ്യസന്ദേശം ലഭിച്ചു: നിന്റെ ജനതയിൽ നിന്ന് ഇപ്പോൾ വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനി ആരും വിശ്വസിക്കുകയില്ല. അവരുടെ ചെയ്തികളിൽ താങ്കൾ വ്യസനിക്കാതിരിക്കുക. നമ്മുടെ മേൽനോട്ടത്തിൽ നമ്മുടെ ബോധനമനുസരിച്ച് ഒരു കപ്പൽ നിർമിച്ചുതുടങ്ങുക.ധിക്കാരം ചെയ്തവരുടെ കാര്യത്തിൽ എന്നോടൊരു ശുപാർശയും ചെയ്തുപോകരുത്. അവരൊക്കെയും മുങ്ങിയൊടുങ്ങേണ്ടവരാകുന്നു.
നൂഹ് കപ്പൽ നിർമിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ജനത്തിലെ
പ്രമാണിമാർ അതിന്നരികിലൂടെ കടന്നു പോയപ്പോഴൊക്കെ അതിന്പരിഹസിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഞങ്ങളെ പരിഹസിക്കയാണെങ്കിൽ, ഞങ്ങൾ നിങ്ങളെയും പരിഹസിച്ച് കൊണ്ടിരിക്കുകയാണ്. ആരുടെ മേലാണ് അപമാനകരമായ ശിക്ഷ വന്നെത്തുകയെന്നും ആരെയാണ് തടുക്കാനാവാത്ത വിപത്ത് ബാധിക്കുകയെന്നും അടുത്തു.തന്നെ നിങ്ങൾ അറിയുന്നുണ്ട് (ഹൂദ് 36-39)

ഇവന് മുഴുഭ്രാന്തായോ?

ഇപ്പോൾ വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനി ആരും വിശ്വസിക്കാന് പോകുന്നില്ലന്നും കപ്പൽ നിർമാണം തുടങ്ങിക്കൊള്ളുക എന്നും അല്ലാഹു ദിവ്യബോധനം നൽകി. ഒരു മഹാപ്രളയം വരാൻ പോകുന്നതാണെന്നും നിനക്കും നിന്റെ കൂടെ വിശ്വസിച്ചവർക്കും കപ്പലിൽ കയറി
രക്ഷപ്പെടാം എന്നും അല്ലാഹു അറിയിച്ചു. ആ പ്രളയ സമയത്ത് നിന്നിൽ ഇപ്പോഴും വിശ്വസിക്കാൻ തയ്യാറില്ലാത്ത നിന്റെ ഭാര്യയും മകനുമട ക്ക‌മുള്ളളവരുടെ കാര്യത്തിൽ യാതൊരു ശുപാർശയും എന്നോട് നടത്തരുതെന്നും ഒരു തരത്തിലുള്ള ദാക്ഷിണ്യവും. അവരൊന്നും അർഹിക്കുന്നില്ലെന്നും മുൻകൂട്ടി അറിയിക്കപ്പെട്ടു.

കപ്പൽ നിർമാണം ലോകത്തിന് അതിന് മുമ്പ് പരിചയമില്ല.കപ്പലിന്റെ ആകൃതിയും നിർമ്മിക്കണ്ട വിധവുമെല്ലാം അല്ലാഹു തന്നെ
അറിയിച്ചുകൊണ്ടിരുന്നുവെന്ന് ‘നമ്മുടെ മേൽനോട്ടത്തിൽ, നമ്മുടെ
അബോധനമനുസരിച്ച്’ എന്ന പ്രസ്താവത്തിൽ നിന്നും മനസ്സിലാക്കാം.

നൂഹ് നബി (അ) നദിക്കരയിൽ നിന്നും വളരെയകലെയായി ഒരു മരു പ്രദേശത്ത് കപ്പൽ നിർമ്മിച്ചുകൊണ്ടിരുന്നു. അതിന്നരികിലൂടെ കടന്നുപോയ പ്രമാണിസംഘം കടുത്ത പരിഹാസങ്ങൾ തൊടുത്തുവിട്ടു.
എന്ത്, അൽപമൊക്കെ കിറുക്ക് ഉണ്ട് എന്നായിരുന്നു ഇതുവരെ ഞങ്ങൾ
വിചാരിച്ചിരുന്നത്. ഇപ്പോൾ കിറുക്ക് പോയി മുഴുഭ്രാന്ത് തന്നെയായി
മാറിയോ? പ്രവാചകപ്പണിയൊക്കെ അവസാനിപ്പിച്ച് ആശാരിപ്പണി തുടങ്ങിയോ എന്നൊക്കെയായിരുന്നു പരിഹാസം.

പ്രളയം വന്നെത്തി

കപ്പൽ പണി പൂർത്തിയായി. ചെറിയ കപ്പലൊന്നുമായിരുന്നില്ല.ബൈബിളിൽ അതിന്റെ നീളം മുന്നൂറ് മുഴവും, വീതി അമ്പത് മുഴവും,ഉയരം മുപ്പത് മുഴവുമായിരുന്നുവെന്നും, അത് മൂന്ന് തട്ടുള്ളതായിരുന്നു.വെന്നും പ്രസ്താവിച്ചിരിക്കുന്നു (ഉൽപത്തി 6ൽ 14-16).

അല്ലാഹുവിന്റെ ശിക്ഷാ കൽപന ആഗതമായി.“അപ്പോൾ കോരിച്ചൊരിയുന്ന പേമാരിയാൽ ആകാശത്തിന്റെ കവാടങ്ങൾ നാം തുറന്നു. ഭൂമിയിൽ ഉറവുകൾ നാം പൊട്ടിക്കുകയും ചെയ്തു.
അങ്ങനെ, വിധിക്കപ്പെട്ട കാര്യം നിവർത്തിക്കുന്നതിനുവേണ്ടി ഈ ജലമൊക്കെയും സംഗമിച്ചു. പലകകളും ആണികളുമുള്ള, നമ്മുടെ മേൽനോട്ടത്തിൽ സഞ്ചരിക്കുന്ന ഒരു കപ്പലിൽ അദ്ദേഹത്തെ നാം വഹിക്കുകയും
ചെയ്തു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നുള്ള പ്രതിഫലമത്രെ അത്.
തീർച്ചയായും അതിനെ (പ്രളയത്ത്) ഒരു ദൃഷ്ടാന്തമായി നാം അവശേഷിപ്പിച്ചുട്ടുണ്ട്. ഉൽബുദ്ധരാകുന്ന വല്ലവരുമുണ്ടോ? (അൽഖമർ 11-5).

ഒരു മഹാപ്രളയം തന്നെയായിരുന്നു അത്. ഒരു പ്രത്യേക അടുപ്പിൽ നിന്ന് ഒരു ഉറവപൊട്ടി ഒഴുകിക്കൊണ്ടായിരുന്നു അത് ആരംഭിചത്, പിന്നെ ആകാശത്ത് നിന്നും കോരിച്ചൊരിയുന്ന മഴ, ഭൂമിയിൽ ഉടനീള പൊട്ടി ഒഴുകുന്ന ഉറവുകൾ. നൂഹ് തന്റെ കപ്പൽ നിർമിച്ചത് തന്നെ നദിക്കരയിൽ നിന്നും വളരെ അകലെ ഒരു മരുപ്രദേശത്തായിരുന്നുവല്ലോ.
പ്രളയം മൂലം വെള്ളം അതിന്നടുത്തേക്കൊക്കെ ഇരച്ചുകയറി.

“അങ്ങനെ നമ്മുടെ വിധി ആഗതമാവുകയും ആ അടുപ്പിൽ ഉറവു പൊട്ടി ഒഴുകുകയും ചെയ്തു. അപ്പോൾ നാം പറഞ്ഞു. എല്ലാ ജന്തു
വർഗ്ഗത്തിന്റെയും ഓരോ ജോഡിയെ കപ്പലിൽ കയറ്റിക്കൊള്ളുക സ്വന്തം
കുടുംബത്തെയും അതിൽ കയറ്റിക്കൊള്ളുക- അവരുടെ കൂട്ടത്തിൽ നിന്ന് ആർക്കെതിരിൽ ശിക്ഷയുടെ വചനം മുൻകൂട്ടിയുണ്ടായിട്ടുണ്ടാ
അവരൊഴികെ, വിശ്വാസികളായവരെയും അതിൽ കയറ്റുക, നൂഹിനോടൊപ്പം വിശ്വസിച്ചവരാകട്ടെ, അൽപമാളുകളേ ഉണ്ടായിരുന്നുള്ളൂ. നൂഹ് അവരോട് പറഞ്ഞു. അതിൽ കയറുവീൻ. അതിന്റെ സഞ്ചാരവും നിറുത്തവും അല്ലാഹുവിന്റെ നാമത്തിലത്. എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (ഹൂദ് 40-41)

മകനേ, കയറുക

ആ മഹാ പ്രളയത്തിൽ ജനം മുങ്ങിയൊടുങ്ങുകയാണ്. നൂഹ് നബി
യിൽ വിശ്വസിക്കാത്ത അദ്ദേഹത്തിന്റെ മകനും പ്രളയത്തിൽ പെട്ടുകഴിഞ്ഞിരുന്നു. മകൻ സത്യനിഷേധിയാണെങ്കിലും ആ കാഴ്ച്ച നൂഹ് നബിയെ വല്ലാതെ വേദനിപ്പിച്ചു.

“പർവത തുല്യമായ തിരമാലകൾക്കിടയിലൂടെ ആ കപ്പൽ അവരെയും കൊണ്ട് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെവിളിച്ചു. അവൻ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ കുഞ്ഞു
മകനേ, നീ ഞങ്ങളോടൊപ്പം ഈ കുപ്പലിൽ കയറുക. നീ സത്യനിഷേധികളുടെ കൂട്ടത്തിൽ ആയിപ്പോകരുത്. അവൻ പറഞ്ഞു: വെള്ളത്തിൽ നിന്നും രക്ഷ നൽകുന്ന വല്ല മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: ഈ ദിനം അല്ലാഹുവിന്റെ വിധിയിൽ നിന്ന് രക്ഷ നൽകാൻ ആരുമില്ല; അവൻതന്നെ വല്ലവർക്കും കാരുണ്യമരുളിയാലല്ലാതെ. അപ്പോഴേക്കും അവർ രണ്ടുപേർക്കുമിടയിൽ തിരമാല മറ
യിട്ടു. അവൻ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി” (ഹൂദ്:42,43)

ആ പ്രളയത്തിൽ നൂഹിന്റെ മകനടക്കം എല്ലാവരും മുങ്ങിയൊടുങ്ങി.നൂഹും അദ്ദേഹത്തിൽ വിശ്വസിച്ചവരും കപ്പലിൽ രക്ഷപ്പെട്ടു . അല്ലാഹുവിന്റെ കൽപന വന്നു:

“ഭൂമീ നിന്റെ വെള്ളമൊക്കെയും വിഴുങ്ങുക, ആകാശമേ, നിർത്തുക.
അങ്ങനെ വെള്ളം ഭൂമിയിൽ വറ്റിപ്പോയി, തീരുമാനം നടപ്പിലാക്കപ്പെട്ടു. കപ്പൽ ജൂദി പർവ്വതത്തിന്മേൽ ചെന്നുതങ്ങി. അക്രമികളായ ജനതക്ക് നാശം’ എന്നു വിളിയാളമുണ്ടായി (ഹൂ ദ്:44)

ഈ വൻ വിപത്തിൽനിന്ന് എന്റെ കുടുംബാംഗങ്ങളെ നി രക്ഷപ്പെടുത്തുമെന്ന് പറഞ്ഞിരുന്നുവല്ലോ. എന്റെ മകൻ എന്റെ കുടുംബാംഗമാണല്ലോ എന്ന് നൂഹ് പറഞ്ഞുനോക്കിയിരുന്നു. അത്രയേറെ വിഷമം മകൻ മുങ്ങിഒടുങ്ങുന്നത് കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നു.

എന്റെ രക്ഷിതാവേ, ( എന്റെ മകൻ എന്റെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ. തീർച്ചയായും നിന്റെ വാഗ്ദാനം സത്യ
മാണ് താനും നീ വിധികർത്താക്കളിൽ വെച്ച് ഏററവും നല്ല വിധി കർത്താവുമാണ്.

അല്ലാഹു പറഞ്ഞു. ‘നൂഹ്, തീർച്ചയായും അവൻ നിന്റെ കൂടുംബത്തിൽ പെട്ടവനല്ല, അവൻ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാൻ നിന്നോട് ഉപദേശിക്കുകയാണ്” (ഹൂദ്:45,40),

നോഹയുടെ കാലത്ത് പ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയും ബൈബിളിലും പരാമർശങ്ങളുണ്ട്, മൗസിലിന്റെ വടക്കു വശം ഇബ്നുഉമർ എന്ന ദീപിന്റെ അയൽപക്കത്തും അർമീനിയാ അതിർത്തിയിലുളള അറാറത്ത് മലയുടെ പ്രാന്തങ്ങളിലും നോഹയുടെ പല ചിഹ്നങ്ങളും സ്ഥിതിചെയ്യുന്നുണ്ട് എന്ന് ബൈബിളിനെക്കാൾ പുരാതനമായ പല ലിഖിതങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രളയം മൂലം സത്യനിഷേധികൾ മുഴുവൻ നശിച്ചു. മഴ നിൽക്കുകയും വെള്ളം താഴുകയും ചെയ്തതോടെ നൂഹ് നബിയും അദ്ദേഹത്തോടൊപ്പം വിശ്വസിക്കുകയും ചെയ്തവർ കയറിയ കപ്പൽ ജൂദി മലയിൽ ചെന്ന് നങ്കൂരമിട്ടു.

തെക്കുകിഴക്കൻ തുർക്കിയിൽ സിറിയയുടെയും ഇറാഖിന്റെയും അതിർത്തിക്കടുത്താണ് ജൂദി പർവ്വതം, അതിന്നടുത്തുള്ള പട്ടണമാണ് ദിയാർബക്കർ.