ആ തണല്‍ നമുക്കു വേണ്ടെ?

564

നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള ഹൃദയം വേണൊ, സാധുവിനെ ഭക്ഷിപ്പിക്കുകയും, അനാഥന്റെ ശിരസ്സു തലോടുകയും ചെയ്യുക’ എന്നും പ്രവാചക തിരുമേനി ഉപദേശിച്ചിട്ടുണ്ട്. ‘ഖിയാമത്തു നാളില്‍ അല്ലാഹുവിന്റെ വിചാരണകഴിയും വരെയും ഓരോ മനുഷ്യനും അവന്‍ നല്‍കിയ സ്വദഖയുടെ തണലിലായിരിക്കും’ എന്നും പ്രവാചക ശ്രേഷ്ഠന്‍ ഉണര്‍ത്തിയിട്ടുണ്ട്.

ക്വുര്‍ആന്‍ സത്യവിശ്വാസികളെ മൗലികമായി പഠിപ്പിക്കുന്ന കാര്യമാണ് ദാനധര്‍മ്മബോധം. അതിന്ന് ലഭിക്കുന്ന പ്രതിഫലത്തേക്കുറിച്ചും ബോധ്യപ്പെടുത്തുന്നുണ്ട്, ക്വുര്‍ആന്‍. സമ്പത്തെന്തും തന്റേതു മാത്രമാണ് എന്ന സ്വാര്‍ത്ഥ ചിന്തക്കപ്പുറം തന്റെ സമ്പത്തില്‍ സഹജീവികളില്‍ പലര്‍ക്കും അവകാശമുണ്ട് എന്ന വിശാല ചിന്തയിലേക്ക് വിശ്വാസികളെ വളര്‍ത്തുകയാണ് ഇസ്ലാം. അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്:

“രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.” (അല്‍ബക്വറ: 274)

ഈ വിശുദ്ധ റമദാനില്‍ സ്വദഖകള്‍ നല്‍കി പ്രതിഫലം വര്‍ദ്ധിപ്പിക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.