പശ്ചാത്തപിക്കുക, കാരുണ്യം അരികിലെത്തട്ടെ

660

റമദാന്‍ മാസത്തില്‍ നമുക്ക് ലഭിക്കാനാകുന്ന അമൂല്യമായ നേട്ടം പശ്ചാത്താപവും പാപവിശുദ്ധിയുമാണ്. അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്.

പ്രവാചകനൊരിക്കല്‍ മിമ്പറില്‍ കയറുകയായിരുന്നു. ഓരോ പടി കയറുമ്പോഴും തിരുമേനി(സ്വ) ‘ആമീന്‍’ എന്ന് പറയുന്നുണ്ടായിരുന്നു. സാരോപദേശം കഴിഞ്ഞ് നബി(സ്വ) മിമ്പറില്‍ നിന്നിറങ്ങിയപ്പോള്‍ സ്വഹാബികള്‍ അദ്ദേഹത്തോട് ചോദിച്ചു: “പ്രവാചകരേ, എന്തിനായിരുന്നു അങ്ങ് മിമ്പറില്‍ കയറവേ പതിവില്ലാത്തവിധം ആമീന്‍ എന്ന് പറഞ്ഞത്?” നബി(സ്വ) പറഞ്ഞു: “ജിബ്രീല്‍(അ) എന്റെ അടുക്കല്‍ വന്നുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി: റമദാനില്‍ ജീവിക്കാനായിട്ടും പാപം പൊറുക്കപ്പെടാത്തവനെ, അല്ലാഹു തന്റെ കാരുണ്യത്തില്‍ നിന്നും വിദൂരമാക്കട്ടെ. മുഹമ്മദ്! താങ്കള്‍ ആമീന്‍ പറയുക. അപ്പോഴാണ് ഞാന്‍ ആമീന്‍ എന്ന് പറഞ്ഞത്.”

സഹോദരങ്ങളെ, പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനുള്ള അസുലഭമായ അവസരമാണ് റമദാന്‍. അല്ലാഹുവിനോട് മാപ്പിരന്നു കൊണ്ടിരിക്കുക. മാപ്പു ലഭിക്കാനാവശ്യമായ വിധം തഖ് വയില്‍ ജീവിക്കുക. അല്ലാഹു പറഞ്ഞു:

وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ

“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.” (ആലുഇംറാന്‍ / 133) അല്ലാഹു അനുഗ്രഹിക്കട്ടെ.