പരീക്ഷണങ്ങള്‍ നിലയ്ക്കില്ല; മുഅ്മിന്‍ തളരുകയുമില്ല

2154

തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫിലസ്തീന്‍ മുസ്‌ലിംകളില്‍ നിന്നു തന്നെയാണ്‌ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്.
എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല.

ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല. അവർ തോക്കിൻ മുനയിൽ നോമ്പ് എടുക്കുകയും തുറക്കുകയും ചെയ്യുന്നു.

ഫാസിസം അരങ്ങ് തകർത്ത് ഫണം വിടർത്തിയാടുന്ന ഈ കാലത്ത് ആധുനിക ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയാണ്. അതിൽ മുസ്ലീങ്ങളും ഇസ്ലാമിനോട് അനുഭാവം വെച്ച് പുലർത്തുന്ന അമുസ്ലീങ്ങളുമുണ്ട്.
യഥാർത്ഥത്തിൽ ഇസ്ലാമിക ചരിത്രം ഒരാവർത്തി വായിച്ചാൽ ഈ ആശങ്കക്ക് ഇടമില്ല.. പ്രവാചക ചരിത്രമെങ്കിലും വായിച്ചാൽ മതി.

മക്കയിൽ നീണ്ട 13 വർഷം നബിയും അനുചരരും കൊടിയ പീഢനങ്ങളും പ്രതിസന്ധികളും സഹിച്ചാണ് ജീവിച്ചത്. എന്നിട്ടും ഇസ്ലാം കളങ്കപ്പെടുകയോ തകരുകയോ ചെയ്തില്ല.

ഇസ്ലാം അതിധ്രുതം വളര്‍ന്നു കൊണ്ടേയിരുന്നു. ലോകം കണ്ട എക്കാലത്തേയും വലിയ സ്വേച്ഛാധിപതികളായ ഫറോവയുടെയും നംറൂദിന്റേയും കാലത്താണ് മൂസാ നബിയും ഇബ്രാഹീം നബിയും ജീവിച്ചതെന്ന് കൂടി ഓർക്കണം.

അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ സംരക്ഷണത്തില്‍ ആ സ്വേച്ഛാധിപതികളെ അതിജയിച്ചിട്ടുണ്ട് ഇസ്‌ലാമും മുസ്ലിംകളും.

ആരുടെ മുമ്പിലും പതറാത്ത ആദര്‍ശ വീര്യവും അതു നല്‍കിയ ആത്മധൈര്യവുമാണ്‌ എക്കാലത്തും വിശ്വാസികൾക്ക് കരുത്തായിട്ടുള്ളത്.

അല്ലാഹു കൂടെയുണ്ടെന്ന ചിന്തയും ഐഹിക പരീക്ഷണങ്ങളിൽ പരിഹാരങ്ങളും പരിരക്ഷയുമായി അവൻ സഹായിക്കുമെന്ന തവക്കുലും വിശ്വാസികൾക്കെന്നും ഊര്‍ജ്ജമാണ്.

ചരിത്രത്തിൽ എത്രയോ മാതൃകകൾ നാം വേറെയും കാണുന്നു. മഹാനായ ഇബ്നുതൈമിയയെ ശത്രുക്കൾ കൽതുറങ്കിലടക്കാൻ പോയ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. :
”എന്റെ ശത്രുക്കൾക്ക് എന്നെ എന്താണ് ചെയ്യാനാവുക. അവർ എന്നെ തുറങ്കിലടച്ചാൽ എനിക്കത് സുഖദായകമായ ഏകാന്തവാസമാണ്, അവരെന്നെ നാടുകടത്തിയാൽ എനിക്കത് മനോഹരമായ യാത്രകളാണ്, അവരെന്നെ കൊന്നുകളഞ്ഞാലോ എനിക്ക് ശഹാദത്തും സ്വർഗത്തിൽ ഉന്നതമായ സ്ഥാനവുമാണ്.” അദ്ദേഹം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചതും ജയിലറകളിൽ വെച്ചാണ്.

ഒരു വിശ്വാസിയെ ഒരിക്കലും പരാജയപ്പെടുത്താനാകില്ല എന്നതിന്റെ നേർസാക്ഷ്യമാണ് അദ്ദേഹം. തൂക്കുമരത്തിലും ഒരു വിശ്വാസിയെ പരാജയപ്പെടുത്താൻ സാധിക്കുകയില്ല. നാഥൻ കൂടെയുണ്ടെന്ന ബോധ്യമവന് വിട്ടകലാത്ത കാലമത്രയും അവൻ തികഞ്ഞ ആത്മധൈര്യത്തിലും നിർവൃതിയിലുമായിരിക്കും.

വർത്തമാന ഇന്ത്യയുടെ പുതിയ വർത്തമാനങ്ങളിൽ മുസ്ലിംകൾ ആശങ്കപ്പെടേണ്ടതില്ല.മതേതരത്വത്തിന്റേയും, മതേതരവിശ്വാസകളുടേയും, ചിതലരിക്കാത്ത ഭരണഘടനയുടേയും തണൽ ഇപ്പോഴും ഉണ്ടെന്നത് ഓർക്കുക.

അതിന് വിരുദ്ധമായി ഇന്ത്യക്ക് ചിന്തിക്കാനാകില്ല. എല്ലാറ്റിലുമുപരി അപരിമേയമായ സഹായങ്ങളുമായി സർവ്വശക്തനായ അല്ലാഹുവുണ്ട്.

നാം ചെയ്യേണ്ടത്, മുസ്ലിമെന്ന നിലക്ക് നമ്മുടെ റബ്ബിനോടുള്ള ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ച് ജീവിക്കുക എന്നതാണ്.

ഇരുൾ കഠിനമാകുമ്പോഴാണ് പുത്തൻ പ്രഭാതം പൊട്ടിവിടരുന്നത് എന്ന പോലെ, ഭാസുരമായൊരു പുതിയ പ്രഭാതത്തെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ