റമദാന്‍ സല്‍സ്വഭാവങ്ങളുടെ കളരിയാകട്ടെ

1670

ദോഷബാധയെ സൂക്ഷിച്ചു ജീവിക്കാനാകുന്നൂ എന്നതാണ് റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ മുഅ്മിനുകള്‍ക്ക് ലഭ്യമാകുന്ന ഗുണം. നോമ്പ് പരിചയാണ് എന്ന് പ്രവാചകന്‍(സ്വ) അരുളിയിട്ടുണ്ട്. ജീവിതനിഷ്ഠയെ ദോഷകരമായി ബാധിക്കാവുന്ന ദേഹേച്ഛകളില്‍ നിന്ന് മനുഷ്യന് സുരക്ഷയേകുന്നു എന്നതു കൊണ്ടാണ് നോമ്പ് പരിചയാകുന്നത് എന്ന് ഇബ്നു അഥീര്‍ അന്നിഹായ എന്ന കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. സല്‍സ്വഭാവങ്ങള്‍ സത്യവിശ്വാസികളുടെ പ്രഥമവും പ്രധാനവുമായ ശ്രദ്ധപതിയേണ്ട മാനുഷിക ഗുണങ്ങളാണ്. ഒരു വിശ്വാസി തന്‍റെ ആരാധനാ കര്‍മ്മങ്ങകളില്‍ കൃത്യനിഷ്ഠ കാണിക്കുകയും സ്വഭാവ രംഗത്ത് അലസതയില്‍ ജീവിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ അവനില്‍ ഈമാനിന്‍റെ പൂര്‍ണ്ണത സംഭവിച്ചിട്ടില്ല എന്നാണര്‍ത്ഥം. പ്രവാചക തിരുമേനി(സ്വ) തന്‍റെ ദൗത്യ ലക്ഷ്യങ്ങളിലൊന്നായി പ്രാധാന്യപൂര്‍വം പ്രസ്താവിച്ചത്, ഞാന്‍ ആദരണീയ സ്വഭാവങ്ങളെ പൂര്‍ത്തികരിക്കാനായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്, എന്നാണ്. മുഅ്മിനുകളില്‍ വിശ്വാസപരമായി സമ്പൂര്‍ണ്ണന്‍ അവരിലെ ഉദാത്ത സ്വഭാവക്കാരനാണ് എന്നും, എനിക്ക് ഏറെ ഇഷ്ടമുള്ളവന്‍, ക്വിയാമത്തു നാളില്‍ എന്നോടൊപ്പം അടുത്തിരിക്കുന്നവന്‍ നിങ്ങളിലെ സ്വഭാവശുദ്ധിയുള്ളവരാകുന്നു എന്നും നബി(സ്വ) ഉദ്ബോധിപ്പിച്ചിട്ടുണ്ട്.

ജീവിതത്തില്‍ എല്ലാ കാലത്തും സമയത്തും നല്ല സ്വഭാവങ്ങളുടെ കൂട്ടുകാരനാകണം മുഅ്മിന്‍. അതേ സമയം റമദാനിലെ അവസരങ്ങള്‍ സല്‍സ്വഭാവങ്ങളെ സ്വീകരിക്കാനും പോഷിപ്പിക്കാനും കൂടുതല്‍ ശ്രദ്ധകാണിക്കുന്നതിനാകണം നാം വിനിയോഗിക്കേണ്ടത്.. റമദാനിലെ ആരാധനകളെല്ലാം വിവിധ തരം സ്വഭാവനിഷ്ഠകളെ നമ്മളില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. നോമ്പ് സത്യവിശ്വാസിയിലുണ്ടാക്കേണ്ട സ്വഭാവ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന്, നോമ്പില്‍ സ്വീകരിക്കേണ്ട പ്രധാന നിഷ്ഠകളെക്കുറിച്ച് വിശദീകരിക്കുന്നിടത്ത് പ്രവാചകന്‍(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. നോമ്പിന്‍റെ ചൈതന്യം അതില്‍ സ്വീകരിക്കുന്ന ചിട്ടകളിലും നിഷ്ഠകളിലുമാണ്. പ്രഭാത പ്രദോഷങ്ങള്‍ക്കിടയില്‍ അന്നപാനീയങ്ങളില്‍ നിന്ന് മാറിനില്‍ക്കല്‍ മാത്രമല്ല നോമ്പ്. നോമ്പ് എനിക്കുള്ളതാണ് എന്ന് പ്രത്യേകം പ്രസ്താവിച്ച അല്ലാഹുവിന്ന് ചില നോമ്പുകളെ ആവശ്യമില്ലെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

ചീത്തവര്‍ത്തമാനങ്ങളും ചീത്തവൃത്തികളും അവിവേകങ്ങളും ഒഴിവാക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാവിന്ന് യാതൊരാവശ്യവുമില്ല എന്നത് പ്രവാചക മൊഴിയാണ്. നോമ്പുകാരന്‍ ശീലിക്കേണ്ട സുപ്രധാനമായ സ്വഭാവ നിഷ്ഠകളാണ് ഇവിടെ നാം വായിക്കുന്നത്. അനുവദനീയമായ ഭക്ഷണങ്ങളില്‍ നിന്നും പാനീയങ്ങളില്‍ നിന്നും മാറിനില്‍ക്കുക മാത്രമല്ല നോമ്പ്. അതില്‍ പ്രവാചകനരുളിയതുപോലെ അമൂല്യമായ യുക്തികള്‍കൂടിയുണ്ട്. കളവു പറയുക, അടിസ്ഥാന രഹിതമായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുക. പരദൂഷണവും പരനിന്ദയുമായി ജീവിക്കുക തുടങ്ങിയവയെല്ലാം ചീത്ത സ്വഭാവങ്ങളാണ്. ഈവക ചീത്തവൃത്തികളില്‍ നിന്നൊക്കെ മാറിനില്‍ക്കാനുള്ള മാനസികമായ പരിശീലനത്തിന്‍റെ ദിനരാത്രങ്ങളാണ് മുഅ്മിന്‍ ജീവിക്കുന്ന റമദാന്‍ മാസവും അതിലെ ആരാധനകളും.

ചുറ്റുഭാഗത്തും, വിശിഷ്യാ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞോടുന്ന ഒരുപാട് വാര്‍ത്തകളും ഗോസിപ്പുകളും സംഭവകഥകളും ട്രോളുകളുമുണ്ട്. സമയബോധവും ധര്‍മ്മബോധവുമില്ലാത്ത ആളുകള്‍ പടച്ചു വിടുന്ന അത്തരം മുഴുവന്‍ കാര്യങ്ങളിലും ലൈക്കുകളും കമന്‍റുകളും ചലഞ്ചുകളുമായി എത്രയോ സഹോദരങ്ങള്‍ ചടഞ്ഞിരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. അന്യനെ വേദനപ്പിക്കുന്നതും പരിഹസിക്കുന്നതും അവന്‍റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതുമായ പോസ്റ്റിംഗുകള്‍ വായിച്ചും ഫോര്‍വേഡ് ചെയ്തും ക്രൂരമായ മാനസികരതിയിലേര്‍പ്പെടുന്ന പ്രവണത ഇന്ന് ആര്‍ക്കും ഒരു പാപമായിട്ട് അനുഭവപ്പെടുന്നേയില്ല. മതപരമായ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുന്ന എത്രയോ സഹോദരങ്ങള്‍ തന്‍റെ രാഷ്ട്രീയ നിലപാടുകളിലേക്ക് വരുമ്പോള്‍ അതിരറിയാത്ത മലവെള്ളം പോലെ പ്രതിയോഗിയുടെ മേല്‍ വാക്കും വരയുമായി കടന്നു കയറുന്നത് കാണാനാകും. ജീവിതത്തിലെ എല്ലാ മേഖലയേയും സമ്പന്നമാക്കുന്ന ഉല്‍കൃഷ്ടമായ സ്വഭാവങ്ങളും പെരുമാറ്റ ശീലങ്ങളും തന്‍റെ ഈമാനും തക് വയും ഒരാള്‍ക്ക് നല്‍കുന്നില്ല എങ്കില്‍ അയാള്‍ ഗുരുതരമായ ധാര്‍മ്മിക പ്രതിസന്ധിയിലാണുള്ളത്. ‘സത്യവിശ്വാസിയുടെ സ്വഭാവഭംഗി തനിക്ക് ഉപകാരമില്ലാത്ത സംഗതികളില്‍ നിന്ന് മാറി നില്‍ക്കലാണ്’ എന്ന പ്രവാചക ഉപദേശം ഇത്തരുണത്തില്‍ നാമോരോരുത്തരും ഓര്‍ത്തിരിക്കുന്നത് പരലോക രക്ഷക്ക് ഉപകരിക്കുന്നതാണ്.

അബൂഹുറയ്റ(റ) നിവേദനം. പ്രവാചകന്‍(സ്വ) അരുളി: നിങ്ങളില്‍ ആരും നോമ്പുദിനത്തില്‍ ആയിരിക്കെ അസഭ്യവാക്കുകളും പ്രവര്‍ത്തനങ്ങളും ചെയ്യരുത്. കോപകോലാഹങ്ങള്‍ ഉണ്ടാക്കരുത്. ആരെങ്കിലും ആക്ഷേപിക്കാനോ പോരടിക്കാനൊ വരുന്നുവെങ്കില്‍ അവനോട് പറയുക: ഞാന്‍ നോമ്പുകാരനാണ്. (ബുഖാരി, മുസ്ലിം)

സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ട ഉല്‍കൃഷ്ടമായ ചില സ്വഭാവഗുണങ്ങളാണ് ഈ ഹദീസ് വിശദീകരിക്കുന്നത്. നോമ്പിന്‍റെ ദിനങ്ങള്‍ ഒരു പാഠശാലയാണെങ്കില്‍, പരിശീലനക്കളരിയാണെങ്കില്‍ നോമ്പുകാരന്‍ തന്‍റെ ജീവിതത്തിലേക്ക് പഠിച്ചും പരിശീലിച്ചുമെടുക്കാനായി റസൂല്‍(സ്വ) നല്‍കുന്ന സാരോപദേശങ്ങളാണ് ഇവ. നാവിനെ നിയന്ത്രിക്കാനും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കാനും കോപത്തെ അടക്കാനും പ്രകോപന വേളകളില്‍ സംയമനം പാലിക്കാനും ക്ഷമാപൂര്‍വം പെരുമാറാനും സത്യവിശ്വാസികളെന്ന നിലക്ക് നമുക്ക് സാധിക്കേണ്ടതുണ്ട്. ഉപദേശം ഇത്തരുണത്തില്‍ നാമോരോരുത്തരും ഓര്‍ത്തിരിക്കുന്നത് പരലോക രക്ഷക്ക് ഉപകരിക്കുന്നതാണ്.

മനുഷ്യരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുക. തന്‍റെ അഭിവൃദ്ധിക്കായി കൊതിക്കുന്നവ ഇതര മനുഷ്യര്‍ക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുക. ആളുകളോട് വിനയത്തോടെ പെരുമാറുക. ആരുടെ മുന്നിലും അഹങ്കാരവും താന്‍പോരിമയും കാട്ടാതിരിക്കുക. വലിയവരെ ബഹുമാനിക്കാനും ചെറിയവരെ പരിഗണിക്കാനും ശ്രദ്ധിക്കുക. എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുകയും എല്ലാവരെയും പ്രസന്ന മുഖവുമായി സ്വീകരിക്കുകയും ചെയ്യുക. പെരുമാറ്റങ്ങളിലും ഇടപഴകലുകളിലും ലാളിത്യവും ആകര്‍ഷണീയതയും കാത്തുസൂക്ഷിക്കുക. വര്‍ത്തമാനങ്ങളില്‍ മിതത്വവും സൂക്ഷ്മതയും ശീലിക്കുക. വ്യക്തികള്‍ക്കിടയില്‍ നന്മകളുണ്ടാക്കുക. സഹായസഹകരണങ്ങളില്‍ പങ്കുവഹിക്കുക. പകയും പോരുമുണ്ടാക്കുന്ന വാക്കുകളില്‍ നിന്നും കൃത്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക. അല്ലാഹുവിന്‍റെ പ്രീതി പ്രതീക്ഷിച്ച് എല്ലാവരേയും സ്നേഹിക്കുക. അന്യരുടെ കുറ്റങ്ങളെയും കുറവുകളെയും പരതിയെടുത്ത് അവരുടെ അഭിമാനത്തെ മുറിവേല്‍പ്പിക്കാതിരിക്കുക. അവിവേകം കാണിച്ചവനോട് പൊറുക്കാനും അക്രമം കാണിച്ചവനോട് ക്ഷമിക്കാനും തയ്യാറാകുക. അല്ലാഹുവേ, വിശ്വാസികളോട് ഒരിക്കലും എന്‍റെ മനസ്സില്‍ പകയുണ്ടാക്കരുതേ എന്ന് ഹൃദയപൂര്‍വം പ്രാര്‍ത്ഥിക്കുക.

ഇതുപോലുള്ള സകല സല്‍ഗുണങ്ങളും സത്യവിശ്വാസിയുടെ ജീവിതത്തെ ധന്യമാക്കും. അവനിലെപ്പോഴും ആഹ്ലാദം നിറഞ്ഞു നില്‍ക്കും. പരലോകത്ത് ഈ പറയപ്പെട്ട സ്വഭാവനിഷ്ഠകള്‍ക്കെല്ലാം അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കും.
സല്‍സ്വഭാവം അല്ലാഹുവില്‍ നിന്ന് ചോദിച്ചു വാങ്ങേണ്ട ഒന്നാണ്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ മറന്നു പോകാതെ ഉള്‍പ്പെടുത്തേണ്ട ആവശ്യം. ‘അല്ലാഹുവേ, സല്‍സ്വഭാവങ്ങളിലേക്ക് എന്നെ നയിച്ചാലും, ഏറ്റവും നല്ല ഗുണങ്ങളിലേക്ക് നയിക്കുന്നവന്‍ നീയല്ലാതെ ഇല്ല’ (മുസ്ലിം), ‘അല്ലാഹുവേ, എനിക്ക് ചന്തമാര്‍ന്ന സൃഷ്ടിപ്പു നല്‍കിയതുപോലെ എന്‍റെ സ്വഭാവത്തിനും നീ ചന്തമേകേണമെ’ (ബൈഹക്വി) എന്നിങ്ങനെ പ്രവാചക തിരുമേനി (സ്വ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.

വിശുദ്ധ റമദാനിന്‍റെ പാഠശാലയില്‍ നിന്നും പരിശീലിക്കാവുന്ന മറ്റൊരു സദ്ഗുണമാണ് ക്ഷമ. റമദാന്‍ മാസത്തെ ക്ഷമയുടെ മാസം എന്നാണ് നബി(സ്വ) പരിചയപ്പെടുത്തിയിട്ടുള്ളതു തന്നെ. നിങ്ങള്‍ സ്വലാത്തു കൊണ്ടും സ്വബ്റുകൊണ്ടും അല്ലാഹുവിന്‍റെ സഹായം തേടുക (ബഖറയ45) എന്ന ആയത്തിലെ സ്വബ്റിന് നോമ്പ് എന്ന് അര്‍ത്ഥം നല്‍കിയ മുഫസ്സിറുകളുമുണ്ട്. (ഇബ്നു കഥീര്‍) അഥവാ നോമ്പിനും സ്വബ്റിനും തമ്മില്‍ പ്രബലമായ ബന്ധമുണ്ട് എന്നര്‍ത്ഥം.

നമസ്കാരം ശോഭയും ക്ഷമ പ്രകാശവുമാണെന്ന് (മുസ്ലിം) പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നമസ്കാരത്തെ ശോഭയായും ക്ഷമയെ പ്രകാശമായും പ്രവാചകന്‍(സ്വ) പറഞ്ഞതിലെ യുക്തിയെന്തായിരിക്കും എന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ഉഥൈമീന്‍(റ) നല്‍കിയ വിശദീകരണം ഇപ്രകാരമാണ്: “നമസ്കാരം ശോഭയാണെന്ന് പ്രസ്താവിച്ച പ്രവാചകന്‍(സ്വ) ക്ഷമയെ പ്രകാശമെന്നാണ് പരിചയപ്പെടുത്തുന്നത്. പ്രകാശത്തില്‍ ചൂടുണ്ട്. അല്ലാഹു പറഞ്ഞു: ‘സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു’. (യൂനുസ്: 5) അതെ, ക്ഷമക്ക് ചൂടും കയ്പുമുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രയാസകരം തന്നെയാണ് ക്ഷമ. അതുകൊണ്ടാണ് നമസ്കാരത്തെ ശോഭയോടുപമിച്ച പ്രവാചകന്‍(സ്വ) ക്ഷമയെ, അതിലുള്ള പ്രയാസവും ശ്രമവും പരിഗണിച്ച് പ്രകാശത്തോട് ഉപമിച്ചത്.”

ജീവിത്തില്‍ ക്ഷമയെ ചേര്‍ത്തു നിര്‍ത്തുന്നത് വളരെ ശ്രമകരമാണ്. പക്ഷെ, ക്ഷമയാണ് സത്യവിശ്വാസിയുടെ ജീവിതത്തിന് എപ്പോഴും സുരക്ഷ നല്‍കുന്നതും പ്രതീക്ഷയും പ്രത്യാശയുമേകുന്നതും. ശുഭകരമായ ജീവിതം ക്ഷമയിലൂടെ സംജാതമാകുക തന്നെ ചെയ്യും. അതുകൊണ്ടാണ്, ‘ഞങ്ങള്‍ക്ക് ലഭിച്ച ശ്രേഷ്ഠമായ ജീവതം; അത് ക്ഷമയിലൂടെ കൈവന്നതാണ്’ എന്ന് ഉമര്‍ ബ്നുല്‍ ഖത്വാബ് (റ) ഒരിക്കല്‍ പറഞ്ഞത്. ‘നന്മകള്‍ നിറഞ്ഞ ഖജനാവിലെ അനര്‍ഘനിധിയാണ് ക്ഷമ. അല്ലാഹുവിങ്കല്‍ ആദരണീയനായ അടിമക്കേ അല്ലാഹു അത് നല്‍കുകയുള്ളൂ’ എന്ന് ഹസന്‍(റ) നിരീക്ഷിച്ചിട്ടുണ്ട്.

സത്യവിശ്വാസിയുടെ സുപ്രധാനമായ മൂന്നു മേഖലകളില്‍ ക്ഷമാഗുണം അനിവാര്യമാണ്. ഒന്ന്, പുണ്യകര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കുന്നതിന്. രണ്ട്, നിഷിദ്ധമായ സംഗതികളില്‍ നിന്ന് മാറിനില്‍ക്കുന്നതിന്. മൂന്ന്, പരീക്ഷണങ്ങളില്‍ പിടിച്ചു നില്‍ക്കുന്നതിന്. മുസ്ലിമെന്ന നിലക്ക് തന്‍റെ വിശ്വാസം നിര്‍ബന്ധിക്കുന്ന സല്‍പ്രവൃത്തികളനുഷ്ഠിക്കാന്‍ സഹന സ്വഭാവം കൂടിയേ കഴിയൂ. ദേഹേച്ഛകളേയും, പൈശാചിക പ്രലോഭനങ്ങളേയും സാഹചര്യ സമ്മര്‍ദ്ദങ്ങളേയുമൊക്കെ അതിജീവിച്ച് സല്‍വൃത്തികളില്‍ത്തന്നെ തുടരാന്‍ ക്ഷമാലുക്കള്‍ക്കാണ് കഴിയുക. ജീവിതത്തെ അപകടത്തിലകപ്പെടുത്തുന്ന എല്ലാത്തരം നിഷിദ്ധങ്ങളോടും പോരാടാന്‍ അനിതരമായ ക്ഷമതന്നെ വേണം. പരീക്ഷണങ്ങളില്‍ പ്രത്യേകിച്ചും. രോഗവും ദാരിദ്ര്യവും പ്രതിബന്ധങ്ങളുമൊക്കെ ജീവിതത്തിന്‍റെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്ന പരീക്ഷണങ്ങളാണ്. അവയെ അതിജീവിക്കാനും പടച്ചതമ്പുരാനില്‍ പ്രതീക്ഷാപൂര്‍വം ഭരമേല്‍പ്പിക്കാനും ക്ഷമ നല്‍കുന്ന ധൈര്യവും കരുത്തും വളരെ വലുതാണ്. വഴിയില്‍ വീണുപോകാത്ത യാത്രാവാഹനമാണ് ക്ഷമ എന്ന അലി(റ)ന്‍റെ നിരീക്ഷണം ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക.

അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണ് (ബക്വറ), ക്ഷമാലുക്കളെ അല്ലാഹു ഇഷ്ടപ്പെടുന്നു (ആലുഇംറാന്‍), ക്ഷമാശീലര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുക (ബക്വറ), ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലമുണ്ട് (ഹൂദ്) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ മുഅ്മിനുകളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പാഠങ്ങളാണ്. റമദാനിന്‍റെ പകലില്‍ വിശപ്പും ദാഹവും സഹിക്കാനും, അനുവദനീയമായ പലതും മാറ്റിവെക്കാനും സത്യവിശ്വാസിക്ക് സാധിക്കുന്നത് അവനില്‍ ക്ഷമാശീലം ഉള്ളതു കൊണ്ടു തന്നെയാണ്. റമദാന്‍ കഴിഞ്ഞാലും ജീവിതത്തിന് ഉന്മേഷം പകരുന്ന ചോദകമായി നിലകൊള്ളേണ്ടതും ക്ഷമ തന്നെയാണ്.