മരണ വീട്ടിൽ നിന്നുയരുന്ന ഒരു കുളിർ കാറ്റ്

1681

“കണ്ടോരൊക്കെ ഒന്നങ്ങിട്ട് മാറിനിക്ക് ,ഹേയ് ….ഒന്ന് നീങ്ങിപ്പോ അപ്പ ..ഹലോ നിങ്ങ കണ്ടില്ലേ ..പിന്നെന്താ അവിടെ നിക്കണത് .പ്ലീസ് ഒന്ന് മാറി നിക്ക് …”
വീട്ടിൽ ഭയങ്കര തിരക്കാണ് ….ഇന്നലെ പുലർച്ചയാണ് ആ വീട്ടിലെ കുടുംബ നാഥൻ മരിച്ചത് …നല്ല ഇടിയും മഴയും ഉണ്ടായതിനാൽ അയൽപക്കക്കാരെ ഉടനെ അറിയിക്കാൻ കഴിഞ്ഞില്ല ..സുബ്ഹ് നമസ്ക്കാരത്തിന് ഭാര്യ വിളിച്ചപ്പോൾ എഴുന്നേറ്റില്ല .തണുപ്പായതു കൊണ്ടാണെന്ന് കരുതി ഭാര്യ പറഞ്ഞു “അതേയ് ..തണുപ്പൊക്കെ ശരി 
ഈ തണുപ്പിൽ അല്ലാഹുവിൻറെ വിളിക്ക് ഉത്തരം നൽകി പള്ളിയിൽ പോയാലേ നാളെ നമുക്ക് സന്തോഷത്തോടെ സ്വർഗത്തിൽ പോകാൻ പറ്റൂ ..അതു കൊണ്ട് ഇക്കയൊന്ന് എണീറ്റാട്ടെ ..ഞാൻ നല്ല ചൂടുള്ള കട്ടൻ കൊണ്ടുവരാം മറുപടിയില്ല ..കുലുക്കി വിളിച്ചു മുഖത്ത് വെള്ളമൊഴിച്ചു …കണ്ണിൽ ഇരുട്ട് കയറുന്നു …വിറങ്ങലിച്ച ആ ശരീരം തൻറെ പ്രിയതമൻ ലോകത്തോട്‌ എന്നന്നേക്കുമായി യാത്ര പറഞ്ഞിരിക്കുന്നു …ഒരു തേങ്ങൽ…കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർ തുള്ളികൾ ….തളർന്നിരിക്കുന്ന മക്കൾ …ഇനിയൊരിക്കലും തങ്ങളെ തലോടാൻ ബാപ്പാക്ക് കഴിയില്ല … …വീട് ശൂന്യമാകുകയാണ് കളിയും ചിരിയും അന്യമാവുകയാണ് …വീണ്ടും ആരൊക്കെയോ പറയുന്നു “ശരി മയ്യിത്തെടുക്കാം ..മഴക്കാറുണ്ട് …ഇനിയും താമസിച്ചാൽ ആകെ പിടുത്തം വിടും ..ഭാര്യയോട്‌ അവസാനമായി കാണാൻ പറ..മക്കളും കാണട്ടെ ..അവർ വന്നു ..അവസാനമായി തൻറെ പ്രിയതമനെ കണ്ടു.. പറയാനെന്തോ ബാക്കിവെച്ചതു പോലെ ഒടുവിൽ .മയ്യിത്തിനെ തുണിയിൽ പൊതിഞ്ഞു …മെല്ലെ മയ്യിത്ത്കട്ടലിൽ നിന്നുമെടുത്തു …മഖ്ബറയിലേക്ക് ….മണ്ണിൽ നിന്നും മണ്ണിലേക്ക് ..ഒരു പുതിയ ജീവിതത്തിലേക്ക് …എല്ലാം കെട്ടടങ്ങി ഒരു രാത്രിയിൽ… ഉറങ്ങിക്കിടക്കുകയായിരുന്ന ഇളയ മകൾ ഞെട്ടിയുണർന്നു ചോദിച്ചു “ഉമ്മീ ബാപ്പിച്ചി എപ്പോളും പറയാറുള്ള ആ ഹദീസൊന്നു പറയോ…എനിക്കിപ്പ കേക്കണം ..അവർ ആഹദീസ് മകളെ കേൾപ്പിച്ചു “ഒരു മനുഷ്യൻ മരിക്കുന്നതോടെ മൂന്നു കാര്യങ്ങൾ മാത്രം അയാൾക്ക് ഉപകാരപ്പെടും നിലനിൽക്കുന്ന ദാനധർമ്മം ഉപകാരപ്പെടുന്ന അറിവ് സ്വാലിഹായ മക്കളുടെ പ്രാർത്ഥന ” …ഉടനെ ആ മകൾ പ്രാർത്ഥിച്ചു ‘ അല്ലാഹുവേ ..എൻറെ ബാപ്പിച്ചിയെ ഖബറിൽ നീ കാക്കണേ ” ഒരു നെടുവീർപ്പോടെ മകളെ തന്നിലേക്ക് അണച്ചു പിടിച്ച് മകൾ കാണാതെ അവർ കണ്ണീർ തുടച്ചു .. പള്ളിയിൽ സുബ്ഹ് ബാങ്ക് വിളിക്കാൻ സമയം പിന്നെയും ബാക്കി … പുറത്ത് ചാറ്റൽ മഴയുടെ ശബ്ദം ഒരു നേർത്ത രോദനംപോലെ കേൾക്കാം ..

മരണത്തിനു വേദനയുണ്ട് ,ഖബറിൽ ഇടുക്കവും. ഭൂമിയിൽ നിന്നും റബ്ബിലേക്കുയരുന്ന നമ്മുടെ കൈകൾ നമുക്ക് മുൻപേ നടന്നു നീങ്ങിയവർക്കൊരാശ്വാസമാകണം. ഇഹലോകത്ത് എനിക്കും നിങ്ങൾക്കും അതിനു കഴിയും.മക്കളെ ചേർത്തിപ്പിടിച്ചു വളർത്തിയ ഓരോരുത്തരും ,മണ്ണിലേക്കെത്തുംവരെ മാത്രം നില നിർത്തേണ്ടതല്ല പ്രാർഥന. നാഥനോടു മാത്രമുള്ള മനമുരുകിയ ചോദ്യം വിശ്വാസിയുടെ കരുത്തും ആശ്വാസവും പ്രതീക്ഷയുമാണ്